ദിവ്യബലിക്കു മുമ്പുള്ള പ്രാർത്ഥന



   സർവശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ദിവ്യകൂദാശയെ, ഞാൻ സമീപിക്കുന്നു. ആതുരനായ ഞാൻ, ജീവന്റെ വൈദ്യനെ; അശുദ്ധനായ ഞാൻ, കരുണയുടെ ഉറവയെ; അന്ധനായ ഞാൻ, നിത്യ വെളിച്ചത്തിന്റെ പ്രകാശധോരണിയെ; ദരിദ്രനായ ആലംബഹീനനായ ഞാൻ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു. നാഥാ, അങ്ങയുടെ മഹത്വമേറിയ ഔദാര്യത്താൽ എന്റെ രോഗത്തെ സുഖപ്പെടുത്തുകയും മാലിന്യങ്ങളെ കഴുകിക്കളയുകയും അന്ധതയെ പ്രകാശമാക്കുകയും ദാരിദ്ര്യത്തെ സമ്പന്നതയാക്കുകയും നഗ്നതയെ മറയ്ക്കുകയും ചെയ്യണമേ. എളിമ, വണക്കങ്ങളോടും, ശുദ്ധതയോടും, വിശ്വാസത്തോടും പശ്ചാത്താപത്തോടും, സ്നേഹത്തോടും എന്നെ രക്ഷയിലേക്കു നയിക്കുന്നതിന് സഹായകമായ ദൃഢലക്ഷ്യത്തോടും കൂടെ മാലാഖമാരുടെ ഭോജനവും, രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവുമായ അങ്ങയെഞാൻ ഉൾക്കൊള്ളട്ടെ. കർത്താവിന്റെ ശരീരരക്തങ്ങളുടെ കൂദാശയും അതിന്റെ യാഥാർത്ഥ്യവും ഓജസ്സും ഞാൻ സ്വീകരിക്കട്ടെ. ദയാപരനായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ നിന്നു ജാതനായ അങ്ങയുടെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുഗാത്രം ഞാൻ ഉൾക്കൊള്ളുന്നതുവഴി അവിടുത്തെ മൗതീകശരീരത്തിൽ എണ്ണപ്പെടുകയും ചെയ്യുമാറാകട്ടെ. സ്നേഹനിധിയായ പിതാവേ! ഈ ലോകതീർത്ഥയാത്രയിൽ കൂദാശയുടെ മറവിൽ അങ്ങുടെ പ്രിയപുത്രനെ സ്വീകരിക്കുന്നതു വഴി സ്വർഗ്ഗഭാഗ്യത്തിൽ അങ്ങയോടുകൂടെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ തിരുസുതനെ അഭിമുഖമായി കണ്ടാനന്ദിക്കുന്നതിന് ഒരു ദിവസം ഇടയാക്കണമേ.


ആമ്മേൻ

ഫാത്തിമായിലെ പ്രാർത്ഥനകൾ


                  

         1917 - മുതൽ പരിശുദ്ധ അമ്മ; ലൂസി, ജസിന്ത, ഫ്രാൻസിസ് എന്നി മൂന്നു കുട്ടികൾക്ക്  പ്രത്യക്ഷപ്പെട്ടതാണ് ഫാത്തിമയിലെ അത്ഭുതം. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണത്തിനു  മുൻപായിട്ട് മാലാഖ മൂന്നുപ്രാവശ്യം ഇവർക്ക്  പ്രത്യക്ഷപ്പെടുന്നുണ്ട്. അതി ആദ്യത്തെ പ്രാവശ്യം  മാലാഖ കുട്ടികളെ ഒരു പ്രാർത്ഥന പഠിപ്പിക്കുന്നുണ്ട്. ദിവ്യകാരുണ്യത്തിന് എതിരായി നടക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരം ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയാണ. മുട്ടുകുത്തി കുമ്പിട്ടാണ് ആ പ്രാർത്ഥന ചൊല്ലേണ്ടത്; ഇതിനെക്കുറിച്ച് ലൂസി ഇപ്രകാരം പറയുന്നു, ഇങ്ങനെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പലപ്പോഴും ബോധം കെട്ടുപോകുന്ന അവസ്ഥയിലേക്ക്  വരെ എത്തി ചേർന്നിട്ടുണ്ട്. അത്രമാത്രം അവർ ആ  പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലി. ആ പ്രാർത്ഥന ഇപ്രകാരമാണ്; 
'എന്റെ  ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ വിശ്വസിക്കുകയോ, അങ്ങയിൽ ശരണപ്പെടുകയോ, അങ്ങയെ ആരാധിക്കുകയോ, അങ്ങയെ സ്നേഹിക്കുകയോ ചെയ്യാത്തവർക്ക് വേണ്ടി കൂടി ഞാൻ അങ്ങയോട് മാപ്പ് ചോദിക്കുന്നു.'
മൂന്നാമത്തെ പ്രാവശ്യം  മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ  പരിചയപ്പെടുത്തിയത് സമാധാനത്തിന്റെ മാലാഖ എന്നാണ്. ആ മാലാഖ  വായുവിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇടതുകൈയിൽ കാസയും വലതു കൈയിൽ തിരുവോസ്തിയും പിടിച്ചരുന്നു. തിരുവോസ്തിയിൽ നിന്ന് രക്തത്തുള്ളികൾ കാസയിലേക്ക് വീണുകൊണ്ടിരുന്നു.  മാലാഖ കാസയും തിരുവോസ്തിയും വായുവിൽ നിർത്തുകയും,  കുട്ടികളോട് ചേർന്ന് തിരുശരീരത്തെയും, തിരു രക്തത്തെയും കുമ്പിട്ട് ആരാധിച്ചു.   മൂന്നു പ്രാവശ്യം കുമ്പിട്ട് എഴുന്നേറ്റ ശേഷം വീണ്ടും ഒരു പ്രാർത്ഥന മാലാഖ ഇവരെ പഠിപ്പിച്ചു. ആ പ്രാർത്ഥനയും വിശുദ്ധ കുർബാനയുടെ നിന്ദാപമാനങ്ങൾക്ക് എതിരായ പ്രാർത്ഥനയാണ്. 
'പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ,  ഞാൻ അങ്ങയെ ആരാധിക്കുന്നു. ലോകമെമ്പാടും സക്രാരിയിൽ എഴുന്നെള്ളിയിരിക്കുന്ന  യേശുനാഥനോട് ചെയ്യപ്പെടുന്ന ദൂഷണങ്ങൾക്കും, നിന്ദനങ്ങൾക്കും, അതിക്രമങ്ങൾക്കും, നിസംഗതകൾക്കും പരിഹാരമായിട്ട് അങ്ങയുടെ ഏറ്റവും പരിശുദ്ധമായ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേക്ക് ഞാൻ കാഴ്ച വയ്ക്കുന്നു. ഈശോ നാഥന്റെ തിരുഹൃദയത്തിന്റെയും, പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന്റെയും, യോഗ്യതകളാൽ  നിസഹായരായ പാപികൾക്ക് മാനസാന്തരത്തിനുള്ള കൃപ നൽകണമേ.  ആമേൻ 

ആമേൻ


             

               വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കാണ്, ആമേൻ. 'അപ്രകാരമായിരിക്കട്ടെ,' എന്നാണ് അർത്ഥം. വിശ്വാസ രഹസ്യത്തിനും, സത്യങ്ങൾക്കും ആമേൻ പറയുന്ന വ്യക്തി അതിന്റെ കാത്തുസൂക്ഷിപ്പിന് ജീവത്യാഗം കൊടുക്കാൻ വരെ സന്നദ്ധനാവണം.  വൈദികൻ ചൊല്ലുന്ന പ്രാർത്ഥനകൾക്കും ആമേൻ ചൊല്ലി വിശ്വാസ സമൂഹം മുഴുവൻ ആ ഉടമ്പടി മുദ്ര വയ്ക്കുകയാണ്. നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേൻ. ശാശ്വതമായിട്ടുള്ള അംഗീകാരവും ഉറപ്പും സമ്മതവുമാണ് ആമേൻ എന്ന വാക്കിലൂടെ ആവർത്തിക്കുന്നത്.  ജീവരക്തം കൊണ്ടുള്ള മുദ്ര ചാർത്തൽ ആണിത്. ബൈബിളിൽ 57 തവണ ഈ പദം ആവർത്തിക്കുന്നുണ്ട്; സ്വർഗ്ഗീയ സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങൾ അനുസ്മരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ 9 പ്രാവശ്യവും, വിശുദ്ധ കുർബാനയിൽ 80 തവണയും ആമേൻ എന്ന പദം ആവർത്തിക്കപ്പെടുന്നു.