അവിഞ്ഞോൺ പേപ്പസിയുടെ സമയത്തു, അംഗികൃതനല്ലാത്ത മാർപാപ്പയുടെ കരത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ മൊസാൻ ജയ്‌മ കാരോസിനു തന്റെ പൗരോഹിത്യം ശരിയാണോ എന്ന സംശയത്തിലായി, അതുകൊണ്ടു തന്നെ താൻ നടത്തുന്ന കൂദാശകളൊന്നും അംഗീകൃതമല്ല എന്ന ധാരണയുമായി. തന്റെ പൗരോഹിത്യത്തിന് മൂല്യമില്ല എന്ന് വിശ്വസിച്ചു, മാനസികമായി വളരെ വേദനയോടെ കഴിയുകയായിരുന്ന അദ്ദേഹം, എല്ലാ ദിവസവും വിശ്വാസികൾക്ക് പരിശുദ്ധ കുർബാന കൊടുക്കുമ്പോൾ താൻ കൂദാശ ചെയ്യപ്പെടാത്ത കുർബാന നൽകി അവരെ വഴിതെറ്റിക്കുകയാണ് എന്ന് അദ്ദേഹം കരുതി. ഫാ മൊസാൻ തന്റെ പൗരോഹിത്യം മൂല്യമുള്ളതാണെന്ന് ഉറപ്പുവരുത്താൻ ഒരു അടയാളം തരണമെന്ന് തീക്ഷണമായി പ്രാർത്ഥിച്ചിരുന്നു. 1392 -ൽ ക്രിസ്മസിനു അദ്ദേഹത്തിന് അതിനു ഉത്തരം ലഭിച്ചു. അന്ന് അഞ്ചിലാന എന്ന യുവതി അഞ്ചുവയസ്സ് പ്രായമുള്ള തന്റെ മകൾ ഇനസിനോടൊപ്പം ദിവ്യബലിയിൽ പങ്കെടുക്കാൻ എത്തി. മകൾ കുർബാന കഴിഞ്ഞിട്ടും അമ്മയോടൊപ്പം പോകാൻ തയ്യാറായില്ല. അവൾ അമ്മയോട് പറഞ്ഞു, കുർബാനയിൽ വൈദികൻ തന്റെ കൈയിലെടുത്ത സുന്ദരനായ കുഞ്ഞിനോടൊപ്പം അവളെ അവിടെ കളിക്കാൻ അനുവദിക്കണമെന്ന്. ഡിസംബർ 26 -നും തന്റെ മകളോടൊപ്പം അവർ കുർബാനയ്ക്കു വന്നു. അന്നും ഫാ മൊസാൻ തിരുവോസ്തി ഉയർത്തിയപ്പോൾ ഒരു കുട്ടിയെ കണ്ടു. മകളുടെ ദർശനത്തെ കുറിച്ച് ഫാദറിനോട് അവൾ പറഞ്ഞു. അതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. എല്ലാ ചോദ്യങ്ങൾക്കും യാതൊരു ഭയവും കൂടാതെ ഉത്തരം പറഞ്ഞ കുഞ്ഞിനോട് തുടർന്നുള്ള ദിവസങ്ങളിലും ബലിയിൽ പങ്കെടുക്കാൻ പറഞ്ഞു. ഒരു ദിവസം, അദ്ദേഹം ബലിയിൽ രണ്ടു തിരുവോസ്തികൾ എടുത്തു ഒന്ന് കൂദാശ ചെയ്തതും രണ്ടു ചെയ്യാത്തതും. ആദ്യം കൂദാശ ചെയ്ത തിരുവോസ്തിയെടുത്തു അവളോട് ചോദിച്ചു നീ എന്തു കാണുന്നു ഒരു കുട്ടിയെ കാണുന്നു എന്നവൾ മറുപടി പറഞ്ഞു. കൂദാശ ചെയ്യാത്തത് ഉയർത്തിയപ്പോൾ അവിടെ ഒരു വെള്ളയപ്പം കാണുന്നുവെന്ന് പറഞ്ഞു. ഫാ മൊസാൻ സന്തോഷത്താൽ മതിമറന്നു. ഈ ബാലികയാണ് പിന്നീട് വിശുദ്ധയായി മാറിയ വിശുദ്ധ ഇനെസ്.