കണ്ണൂർ: വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായി കണ്ണൂർ രൂപത മാറിയെന്ന് കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ പിതാവ്. രൂപതാ സ്ഥാപനത്തിന്റെ, രജത ജൂബിലിയുടേയും, ദിവ്യകാരുണ്യ കോൺഗ്രസിന്റെയും സമാപനമായി നടത്തിയ ദിവ്യബലിയിൽ, പ്രധാന കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധന്യ. സിസ്റ്റർ സെലിൻ, ദൈവദാസി മദർ പേത്ര, ദൈവദാസൻ സുക്കോളച്ചൻ എന്നിവർക്ക് ശേഷം വിശുദ്ധരാകാനുള്ള മിഷനറിവര്യന്മാര് ഏറെയുള്ള രൂപതയാണ് കണ്ണൂർ. പ്രേഷിത സ്മരണയുണർത്തിയ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ദിവ്യബലിയിൽ കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല, തലശ്ശേരി ബിഷപ്പ് എമിരിത്തൂസ് ജോർജ് വലിയമറ്റം, ബിഷപ്പ് എമിരിത്തൂസ് ജോർജ് ഞരളക്കാട്ട്, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബത്തേരി ബിഷപ്പ് മാർ ജോസഫ് തോമസ്, കോട്ടയം സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി, മാനന്തവാടി സഹായമെത്രാൻ അലക്സ് താരാമംഗലം, തുടങ്ങിയവർ സഹകാർമ്മികരായി. ദിവ്യബലിക്ക്ശേഷം ബർണ്ണശ്ശേരിയുടെ വീഥികളിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് കഴിഞ്ഞ ജൂലൈ 29ന് നൂറ്ദിന ആരാധനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ സമാപിച്ചത്. രാവിലെ മുതല് ആരംഭിച്ച ദിവ്യകാരുണ്യ ആരാധനക്ക് ഫാ.സന്തോഷ് വില്യം, ഫാ.രാജൻ ഫൗസ്തോ എന്നിവർ നേതൃത്വം നല്കി. തലശ്ശേരി അതിരൂപത ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഷെക്കീന ടെലിവിഷൻ എംഡി ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ ദിവ്യകാരുണ്യ പ്രഭാഷണം നടത്തി.