ദിവ്യകാരുണ്യ സ്നേഹിതാ ഈശോയോടൊപ്പം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ഒരിക്കൽ കൂടി അജ്നയുടെ ജീവിതത്തിലേക്ക് !!!
Read more..
അജ്നയുടെ ആത്മീയ ഗുരുവായ സാബു അച്ചന്റെ അനുഭവക്കുറിപ്പുകൾ....
2013 ഒക്ടോബർ മാസത്തിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനായി ഞാൻ നിയമിതനായത്.
“കോളേജിലെ ജീസസ് യൂത്തിന്റെ ചുമതല അച്ചനെ ഏൽപ്പിക്കുകയാണ്. നമ്മുടെ ക്യാംപസിലാണ് ജീസസ് യൂത്തിന് തുടക്കമിട്ടത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, ഇപ്പോൾ കോളേജിൽ ഈ പ്രസ്ഥാനത്തിന്റെ യാതൊരു ചലനവും കേൾക്കാനില്ല. ഒന്ന് ശ്രമിച്ചു നോക്ക്.”
ജോലിയിൽ പ്രവേശിച്ച് കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ ഓഫീസിലേക്ക് വിളിപ്പിച്ച് പ്രിൻസിപ്പാളച്ചൻ പറഞ്ഞു. അടുത്തയാഴ്ച തന്നെ കോളേജിലെ ജീസസ് യൂത്ത് അംഗങ്ങളുടെ ഒരു മീറ്റിങ് ഉച്ചഭക്ഷണ ശേഷം വിളിച്ചുകൂട്ടി. എന്നാൽ, ആവേശത്തോടെ ചാപ്പലിൽ ചെന്നപ്പോൾ ആകെ അഞ്ചോ ആറോ കുട്ടികൾ എത്തിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ അവളുമുണ്ട് – അജ്ന ജോർജ്ജ്.
“വിഷമിക്കണ്ട അച്ചോ, അച്ചനൊന്ന് ഞങ്ങടെ കൂടെ നിന്നാ മതി. പിള്ളേര് വരും. നമ്മക്ക് എല്ലാം സെറ്റാക്കാന്നേ.”
കൂളായുള്ള അവളുടെ ധൈര്യപ്പെടുത്തൽ കേട്ടപ്പോൾ എന്തോ ഒരു സമാധാനമായി. അവളെത്തന്നെ കോർഡിനേറ്ററായി നിയമിച്ചു. എല്ലാ തിങ്കളാഴ്ചയും ഉച്ച സമയത്ത് മുടങ്ങാതെ മീറ്റിങ് കൂടാൻ തീരുമാനിച്ചു. അടുത്തയാഴ്ച വരുമ്പോൾ ഓരോരുത്തരും മറ്റൊരാളെക്കൂടി കൊണ്ടുവരണമെന്ന് നിശ്ചയിച്ചു.
പിന്നീടു വന്ന തിങ്കളാഴ്ചകൾ വിസ്മയിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ എണ്ണം ഓരോ ആഴ്ചയും ഇരട്ടിച്ചു തുടങ്ങി. എല്ലാവരും ചേർന്ന് വട്ടത്തിലിരുന്ന് കുറച്ചു സമയം പ്രാർത്ഥിക്കും. അബ്രാഹം ഗിറ്റാർ കൊണ്ടുവരും. ആക്ഷൻ സോംഗുകൾ പഠിപ്പിക്കുന്നത് മീറ്റിങ്ങിന്റെ ഒരു അനിവാര്യ ഘടകമാണ്. പഠനത്തിന്റെ പിരിമുറുക്കങ്ങളെല്ലാം മറന്ന് പാട്ടും പ്രാർത്ഥനയുമായി കൂട്ടുകാർ ഒത്തുകൂടുന്ന തിങ്കളാഴ്ച മീറ്റിങ്ങുകളിലേക്ക്, തേൻ നിറഞ്ഞ പൂവിലേക്ക് പൂമ്പാറ്റകൾ പോലെ വിദ്യാർഥികൾ എത്തിത്തുടങ്ങി.
“മോളെങ്ങനെയാ ഇതിലേക്ക് വന്നേ?” “അജ്ന ചേച്ചി വിളിച്ചിട്ടാണ്.”
പലർക്കും പറയാനുള്ളത് ഇതു തന്നെയായിരുന്നു. ഉച്ചയ്ക്കത്തെ ഇടവേളക്ക് തിടുക്കത്തിൽ ഭക്ഷണം കഴിച്ചിട്ട് ജൂനിയേഴ്സിന്റെ ക്ളാസ്സുകളിൽ ചെന്നും വരാന്തകളിൽ ഓടിനടന്നും അവൾ പിള്ളേരെ ഒരുമിച്ചു ചേർത്ത് ഈശോയുടെ അരികിലേക്ക് കൊണ്ടുവന്നിരുന്ന കാര്യം പിന്നീടാണറിഞ്ഞത്.
ആഴ്ചകളും മാസങ്ങളും വേഗത്തിൽ കടന്നുപോയി. അഞ്ചു പേരിൽ തുടങ്ങിയ കൊച്ചുകൂട്ടായ്മയിൽ ചില ദിവസങ്ങളിൽ പള്ളിയുടെ പകുതി നിറയുവോളം കുട്ടികൾ എത്തിത്തുടങ്ങി. ഒക്ടോബർ മാസത്തിൽ പത്തു ദിവസത്തെ ജപമാലയർപ്പണം, നോമ്പ് കാലത്ത് കോളേജ് ഗ്രൗണ്ടിൽ കുരിശിന്റെ വഴി, ആദ്യ വെള്ളിയാഴ്ചകളിൽ ജീസസ് യൂത്ത് ഗായകസംഘം നേതൃത്വം നൽകുന്ന വിശുദ്ധ കുർബാന, ആദ്യ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് കുമ്പസാരവും ആരാധനയും. വിശുദ്ധരുടെ തിരുനാൾ അനുസ്മരണങ്ങൾ, ക്രിസ്മസിനു പ്രത്യേക ഒരുക്കങ്ങൾ, വലിയ ആഴ്ചയിൽ മലയാറ്റൂർ മലകയറ്റം, മാന്നാനത്തേക്ക് തീർത്ഥാടന യാത്ര… ഇങ്ങനെ ഇങ്ങനെ ക്യാംപസിലെ ക്രിസ്തീയസാക്ഷ്യത്തിന് അജ്നയുടെ നേതൃത്വത്തിൽ പുതിയ ചൈതന്യം കൈവരികയായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ കോർഡിനേറ്റർ സ്ഥാനം ജൂനിയർ ബാച്ചുകാർക്ക് കൈമാറിയെങ്കിലും ഉത്സാഹത്തോടെ അജ്ന എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്നു. മനോഹരമായി പാടാനും വളരെ രസകരമായി പരിപാടികൾ ആങ്കർ ചെയ്യാനും ക്ലാസ്സുകൾ എടുക്കാനും അവൾക്ക് പ്രത്യക സിദ്ധിയുണ്ടായിരുന്നു. ഒരു ദിവസം പോലും വിശുദ്ധ കുർബാന മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പി.ജി. ബാച്ചിലെ കുട്ടികൾ ഹൈദരാബാദിന് ടൂർ പോകാനൊരുങ്ങിയപ്പോൾ കൂടെപ്പോകണമെങ്കിൽ അവൾ ഒരു വ്യവസ്ഥ വച്ചുവത്രേ “ഇടയ്ക്കെപ്പോഴെങ്കിലും എനിക്ക് ദിവസവും കുർബാന കൂടാൻ അവസരം കിട്ടുന്നതുപോലെ ക്രമീകരിച്ചാൽ ഞാൻ വരാം.”
ഉച്ചക്കത്തെ വിശ്രമവേളയിൽ എല്ലാ ദിവസവും മുടങ്ങാതെ റോഡ് മുറിച്ചുകടന്ന് കോളേജിനു മറുവശത്തുള്ള മൊണാസ്ട്രി ചാപ്പലിൽ പത്തു മിനിറ്റെങ്കിലും ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരിക്കുന്നത് അജ്നയുടെ ശീലമായിരുന്നു. ഏറ്റവും പിന്നിൽ കുമ്പസാരക്കൂടിനു ചേർന്നാണിരുപ്പ്. ഏതെങ്കിലും കാരണവശാൽ രാവിലെ ഇടവകപ്പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായില്ലെങ്കിൽ കോളേജ് വിട്ട ശേഷം കൂട്ടുകാരോടൊപ്പം മൊണാസ്ട്രി ചാപ്പലിലോ, പരിസരത്തോ ഒക്കെയായി കുറെ സമയം ചിലവഴിക്കുന്നതു കാണാം. വൈകിട്ട് കോളേജിന്റെ അടുത്തുള്ള ഇടവകപ്പള്ളിയിൽ കുർബാനയുണ്ടാകും. അതിൽ സംബന്ധിക്കാനാണ് ഈ കാത്തുനിൽപ്പ്. ഒരിക്കൽ പരിചയപ്പെട്ടവർ വിസ്മരിക്കാത്ത പ്രസന്നഭാവം, ആവേശത്തോടെയുള്ള സംസാരം. അത് ഈശോയെക്കുറിച്ചാണെങ്കിൽ ആവേശം ഇരട്ടിയാകും.
നല്ല മാർക്കോടെ ഡിഗ്രി പൂർത്തിയാക്കി അജ്ന പിജിയ്ക്ക് ഇവിടെത്തന്നെ അഡ്മിഷൻ എടുത്തപ്പോൾ കൂട്ടുകാർക്കെല്ലാം എന്തൊരു സന്തോഷമായിരുന്നെന്നോ! രണ്ടാം വർഷം പിജി പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യുജിസി നെറ്റ് പരീക്ഷ പാസായി കോളേജിൽ പഠിപ്പിക്കാൻ യോഗ്യത നേടി. “ഈശോ എനിക്കു വേണ്ടി അത്ഭുതം പ്രവർത്തിച്ചതുകൊണ്ടാണ്” – പഠിക്കാൻ ഏറെ സമർത്ഥയായിരുന്നെങ്കിലും വിനയപൂർവ്വം കുസൃതിച്ചിരിയോടെ തന്റെ വിജയത്തെക്കുറിച്ച് അവൾ പറഞ്ഞിരുന്നതിങ്ങനെയാണ്. അവധി ദിവസങ്ങളിൽ പല സ്ഥലങ്ങളിലും ജീസസ് യൂത്തിന്റെ ക്യാമ്പുകളിൽ പങ്കെടുക്കാനും ക്ലാസ്സുകൾ എടുക്കാനും മ്യൂസിക് മിനിസ്ട്രിയിൽ ഭാഗമാകാനും അവൾ പോകും. “ഈശോക്കു വേണ്ടി നമ്മൾ സമയം കൊടുത്താൽ ഒരിക്കലും അത് നഷ്ടമാവില്ല” – അവളുടെ ബോധ്യമായിരുന്നു അത്.
“ഇനി എന്താണ് പരിപാടി”? പിജി പഠനം പൂർത്തിയാക്കിയ സമയത്ത് ഒരിക്കൽ അവളോട് ചോദിച്ചു. “കുറച്ചു കോളേജുകളിൽ പഠിപ്പിക്കാൻ ആപ്ലിക്കേഷൻ അയച്ചിട്ടുണ്ട്. ഒരു നല്ല കോളേജ് ഈശോ കൊണ്ടത്തരും. അച്ചൻ പ്രാർത്ഥിക്കണം.” ആ വർഷം മെയ് മാസത്തിൽ ഞാൻ വീട്ടിൽ അവധിക്കു പോയിരിക്കെ ഒരു മെസ്സേജ് വന്നു: “അച്ചാ, ഒന്ന് പ്രാർത്ഥിക്കണം, എന്റെ മുഖത്തിന്റെ ഒരു വശത്ത് ചെറിയ മരപ്പു പോലെ ഇടയ്ക്ക് അനുഭവപ്പെടുന്നു. ഡോക്ടറെ കാണിച്ചപ്പോൾ കൂടുതൽ പരിശോധനകൾ വേണമെന്ന് പറഞ്ഞു. അമൃത മെഡിക്കൽ കോളേജിൽ പോയി ടെസ്റ്റ് ചെയ്തു. ലാബ് റിസൾട്ട് വരണം.”
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാവിലെ ഒരു കോൾ വന്നു: “അച്ചാ, ഒരു സന്തോഷവാർത്തയുണ്ട്. ഞാൻ രാജഗിരി കോളേജിൽ ലക്ച്ചർ പോസ്റ്റിന് അപേക്ഷിച്ച് ഇന്റർവ്യൂന് പോയിരുന്നു. എനിക്ക് അവിടെ ജോലി കിട്ടി എന്ന് ഇപ്പോൾ അറിയിപ്പ് ലഭിച്ചു. നമ്മുടെ ഈശോ എത്ര നല്ലവനാണ് അല്ലേ?” പഠിച്ചിറങ്ങിയപ്പോൾ തന്നെ കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളിലൊന്നിൽ അധ്യാപികയായി നിയമനം കിട്ടുക. എന്തൊരു വലിയ ദൈവാനുഗ്രഹമാണ്! തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന, രണ്ടു പെണ്മക്കൾ മാത്രമുള്ള അവളുടെ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും ഈ വാർത്ത. ദൈവത്തിന് ഏറെ നന്ദി പറഞ്ഞു. നിശ്ചയമായും അജ്ന കോളേജിൽ പഠിച്ച നാളുകളിൽ ഈശോക്കു വേണ്ടി ചെയ്ത സാക്ഷ്യജീവിതത്തിനും സൽക്കർമ്മങ്ങൾക്കും അവിടുന്ന് നൽകിയ പ്രതിഫലമാണിത്. ഞാൻ മനസ്സിലോർത്തു.
എന്നാൽ, ആ സന്തോഷത്തിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളു. വൈകിട്ട് ഫോണിൽ വന്ന മെസ്സേജ് കണ്ടു ഹൃദയം തകർന്നു പോയി. “എന്റെ ബയോപ്സി റിസൾട്ട് വന്നു. താടിയെല്ലിനു സർക്കോമ എന്ന വിഭാഗത്തിൽപെട്ട ക്യാൻസറാണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണമത്രേ. രോഗബാധിതമായ ഭാഗം മുറിച്ചുകളഞ്ഞ് അവിടെ കാലിന്റെ ഒരു എല്ല് എടുത്തുവച്ച് പിടിപ്പിക്കണം എന്നാണ് ഡോക്ടർ പറയുന്നത്.”
മറുപടി പറയാനും ആശ്വസിപ്പിക്കാനും വാക്കുകളില്ലാതെ കുഴങ്ങി. ഓപ്പറേഷന് രണ്ടു മൂന്നു ദിവസങ്ങൾക്കു മുൻപ് ജീസസ് യൂത്തിലെ ഞങ്ങളുടെ പ്രിയ കൂട്ടുകാരനായ ജിത്തുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ എങ്ങനെ അവളെ ഫേസ് ചെയ്യും, എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്തയിലായിരുന്നു. താടിയെല്ലിന് ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ ക്ലാസ്സ് എടുക്കാൻ പറ്റുമോ? മുഖത്തിന്റെ ഷേപ്പ് മാറുമോ? വിവാഹപ്രായമെത്തി നിൽക്കുന്ന പെൺകുട്ടിക്ക് അത് എന്തുമാത്രം ഹൃദയഭേദകമായിരിക്കും! ഉറപ്പായിട്ടും അവൾ എന്നോട് ചോദിക്കും: “അച്ചാ, ഞാൻ ഈശോക്കു വേണ്ടി ഇത്രേമൊക്കെ ചെയ്തിട്ട് ഈശോ എന്നോട് ഇങ്ങനെ ചെയ്തതെന്താ?” എന്ത് മറുപടി പറയും! ഇങ്ങനെയൊക്കെ ചിന്തിച്ചുകൂട്ടി വീട്ടിലെത്തി.
കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അജ്നയാണ്. പ്രതീക്ഷിച്ചത് വിഷാദിച്ച് കണ്ണീരോടെ. എന്നാൽ, കണ്ടതാകട്ടെ പതിവുള്ള പുഞ്ചിരി മായാത്ത മുഖത്തോടെ “ഹലോ, ഇതാരൊക്കെ” എന്നു പറഞ്ഞ് സ്വാഗതം ചെയ്യുന്ന മാലാഖക്കുട്ടിയെ. അകത്തു ചെന്നപ്പോൾ അപ്പച്ചനും അമ്മയും ഞങ്ങളെ കണ്ട് പെട്ടന്നൊന്ന് വിതുമ്പി. രണ്ടു പേരെയും ചേർത്ത് പിടിച്ച്അവൾ പറയുന്നത് വിസ്മയത്തോടെയല്ലാതെ കണ്ടു നിൽക്കാനായില്ല: “അയ്യേ, എന്താ ഇത്, അമ്മച്ചി പോയി അച്ചന് ചായ വച്ചേ, അപ്പച്ചൻ അവിടെ ഒന്ന് സമാധാനത്തോടെ ഇരുന്നേ.”
ഏതാണ്ട് രണ്ടു മണിക്കൂറോളം അവരോടൊത്തിരുന്നു. ഇരുട്ട് വീണപ്പോൾ ഒരുമിച്ചിരുന്നു കുടുംബപ്രാർത്ഥനയെത്തിച്ചു. ഇറങ്ങാൻ നേരം അവളുടെ കരം പിടിച്ച് ഇങ്ങനെ ചോദിച്ചു: “അജ്ന, അടുത്ത ദിവസം ഓപ്പറേഷനല്ലേ, നിനക്ക് പേടിയൊന്നുമില്ലേ? എങ്ങനെ ഇത്ര ധൈര്യത്തോടെ, സന്തോഷത്തോടെ?
“അച്ചാ, ഈശോ അറിയാതെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമോ? എന്റെ ഓപ്പറേഷൻ കഴിഞ്ഞ് എല്ലാം ഭേദമായി വന്നാൽ ഞാൻ മുമ്പത്തെപ്പോലെ തന്നെ ഈശോക്കു വേണ്ടി ജീവിക്കും. അല്ലാ, ഇത് എന്നെ തിരിച്ചുവിളിക്കാൻ ഈശോ ഒരുക്കുന്നതാണെങ്കിൽ പരാതിയില്ലാതെ ഞാനത് സഹിച്ച് ഈശോയുടെ അടുത്തെത്തും. ഞാനെന്തിന് പേടിക്കണം”!
ഈ വാക്കുകൾ വെറുതെ പറഞ്ഞതല്ലെന്നു ഞങ്ങൾ തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട്. തുടർച്ചയായ ആശുപത്രി വാസങ്ങൾ, ഓപ്പറേഷനുകൾക്കു മേൽ ഓപ്പറേഷനുകൾ, നിരന്തരമായ കീമോ തെറാപ്പി മൂലം ദുർബലമായ ശരീരം, തലയിലെ മുടി മുഴുവൻ പൊഴിഞ്ഞ് ഷേപ്പ് മാറിപ്പോയ അവസ്ഥ, കാലിലെ മുറിവ് ഉണങ്ങാതെ തീവ്രവേദന സഹിച്ച ദിവസങ്ങൾ, മാസങ്ങൾ.
കാൻസർ അവളുടെ ആത്മവിശ്വാസത്തിനു മുൻപിൽ തോറ്റു പിന്മാറിയെന്നു കരുതിയ നാളുകളിൽ ഒരു വർഷത്തോളം തേവര കോളേജിൽ കൊമേഴ്സ് വിഭാഗത്തിൽ അധ്യാപികയായി സേവനം ചെയ്തു. ആ നാളുകളിൽ അധ്യാപികയെന്ന നിലയിൽ കുട്ടികൾക്ക് ഈശോയെ കൊടുക്കാൻ എന്തുമാത്രം ശ്രമിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അടുത്തുള്ള സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കാൻ പോകുമ്പോൾ ഞാൻ അജ്നയെയും കൂട്ടിയിരുന്നു. നൂറുകണക്കിന് കുട്ടികളുള്ള ഓഡിറ്റോറിയത്തിൽ ഒന്ന് രണ്ടു മണിക്കൂറൊക്കെ അനായാസമായി അവൾ ദൈവസ്നേഹത്തെക്കുറിച്ച് ക്ലാസ് എടുക്കുമായിരുന്നു. ഇത്ര വലിയ സഹനത്തിലൂടെ കടന്നുപോയിട്ടും പതറാതെ ദൈവസ്നേഹത്തെ തെല്ലും സംശയിക്കാതെ അവൾ നൽകുന്ന ക്രിസ്തീയസാക്ഷ്യം ശ്രോതാക്കൾക്ക് ആഴമേറിയ ആത്മീയബോധ്യങ്ങൾ നൽകാൻ ഉതകുന്നവയായിരുന്നു.
ഏതാണ്ട് ഒരു വർഷം അദ്ധ്യാപികയായി ജോലി ചെയ്തു കഴിഞ്ഞപ്പോൾ കാൻസർ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ക്ലാസ്സ് എടുക്കാൻ വയ്യാതെയായി. വീണ്ടും കീമോ തെറാപ്പികൾ, ഓപ്പറേഷനുകൾ… കുറച്ചൊന്നു ഭേദമായെന്നു തോന്നിയപ്പോൾ കോളേജിനോട് ചേർന്നുള്ള സെമിനാരിയിൽ കുട്ടികളെ പഠിപ്പിക്കാൻ റെക്ടറായിരുന്ന ബ. ജോസഫ് അച്ചന്റെ ക്ഷണപ്രകാരം വന്നിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ പള്ളികളിൽ കുർബാന ഇല്ലാതായപ്പോൾ സെമിനാരി ചാപ്പലിൽ വന്നു കുർബാന കാണുക എന്ന ലക്ഷ്യവും അതിലുണ്ടായിരുന്നു. യാത്ര ചെയ്യാൻ തീരെ വയ്യാതാവുന്ന നാളുകളോളം ഏകദേശം ആറു കിലോമീറ്ററോളം ദൂരം സ്കൂട്ടറോടിച്ച് വന്ന് അവൾ സെമിനാരി വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുത്തിരുന്നു. അവളുടെ ജീവിതസാക്ഷ്യം അവർക്ക് ഏറെ ആവേശം പകർന്നിരുന്നുവെന്നതിൽ സംശയമില്ല.
അവശയായ നാളുകളിൽ പല തവണ അവളെ വീട്ടിൽ പോയി സന്ദർശിക്കാൻ ഇടയായിട്ടുണ്ട്. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും കാൻസർ അവളുടെ മുഖത്തെ ഇഞ്ചിഞ്ചായി കാർന്നുതിന്നുന്നത് അസഹനീയമായ കാഴ്ചയായിരുന്നു. ഒരിക്കൽ പോലും ഒരു പരാതിയോ, പരിഭവമോ അവൾ പറഞ്ഞിട്ടില്ല. എത്ര വയ്യെങ്കിലും സുസ്മേരവദനയായി പതിയെപ്പതിയെ നടന്നുവന്ന് അരികിലിരുന്ന് സംസാരിക്കുകയും കോളേജിലെ ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. മുഖം വിരൂപമായിത്തുടങ്ങിയിട്ടും ആവശ്യപ്പെട്ടപ്പോഴൊക്കെ കോളേജിലെ പുതിയ ജീസസ് യൂത്ത് കുട്ടികൾക്ക് വീഡിയോ ഓൺ ചെയ്തു തന്നെ ഓൺലൈനായി തന്റെ ദൈവാനുഭവങ്ങൾ പങ്കുവയ്ക്കാൻ ഒരു മടിയും കാണിച്ചില്ല. എല്ലാ ദിവസവും അമ്മയുടെ കൈ പിടിച്ച് അതിരാവിലെ ഇടവക ദേവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുമായിരുന്നു. കുർബാന സമയത്തുള്ള അവളുടെ ഭക്തിയെക്കുറിച്ചും ആരാധയിൽ പങ്കെടുക്കുമ്പോഴുള്ള മുഖഭാവത്തെക്കുറിച്ചുമെല്ലാം ഇടവക വികാരിയച്ചൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നടക്കാൻ തീരെ വയ്യാതായ ദിനങ്ങളിൽ പോലും രാവിലെ പള്ളിയിലേക്ക് പോകുമ്പോൾ എത്രയും വേഗം ദിവ്യകാരുണ്യ ഈശോയുടെ അരികിലെത്താനുള്ള ആവേശം മൂലം അവൾ സ്പീഡ് കൂട്ടുന്നതുകൊണ്ട് അമ്മയ്ക്ക് ചിലപ്പോൾ പുറകെ ഓടേണ്ടിവരുന്നത് കണ്ടിട്ടുണ്ടെന്ന് അയൽക്കാർ ചിലർ തമാശയായി പറയുന്നത് കേൾക്കാനിടയായി.
തീരെ വയ്യാതായി എന്ന് കേട്ടപ്പോൾ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നതിന് ഒരാഴ്ച മുൻപ് അവളെ കാണാൻ വീട്ടിൽ പോയി. പ്രശാന്ത് അച്ചനെയും കൂട്ടിയാണ് പോയത്. സത്യമായും അത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ആ മുഖത്തേക്ക് ഒന്ന് നോക്കിയ ഉടനെ ഞങ്ങൾ കണ്ണ് പിൻവലിച്ചു. കണ്ണും കാതും മുഖകാന്തിയും ചുണ്ടുകളുമൊക്കെ ഇഞ്ചിഞ്ചായി കവർന്നു കവർന്നു കാൻസർ അതിന്റെ ഭീകരരൂപം വരച്ചിരുന്നു അവളുടെ മുഖത്ത്. നീര് വച്ച് വീർത്ത് നിറയെ വ്രണങ്ങളും തുളകളും നിറഞ്ഞ മുഖം. മുറിവുകളിൽ നിന്ന് പഴുപ്പും വെള്ളവുമൊക്കെ ഒഴുകിയിറങ്ങുന്നുണ്ട്. ഒന്നെനിക്കുറപ്പുണ്ട്. അവളല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ അങ്ങനെ ഒരു രൂപത്തിൽ മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ തയ്യാറാവില്ല. അവൾ വന്ന് പതിവ് പോലെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അരികിലിരുന്നു. കയ്യിലുള്ള ടർക്കി തൂവാല കൊണ്ട് ഇടയ്ക്കിടെ മുഖത്തെ വ്രണങ്ങൾ ഒപ്പുന്നുണ്ട്. ദൈവമേ, എന്തൊരു സാത്വികഭാവത്തോടെയാണ് അവൾ അത് ചെയ്തിരുന്നത്! സംസാരിക്കാൻ അത്രമേൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി പ്രശാന്തച്ചൻ നടത്തിയ ബൈക്ക് യാത്രയെക്കുറിച്ച് ആവേശത്തോടെ അവൾ ചോദിച്ചറിഞ്ഞു. അച്ചന്റെ മൊബൈൽ മേടിച്ച് വളരെ താല്പര്യത്തോടെ അച്ചനെടുത്ത ഫോട്ടോകളൊക്കെ കണ്ടു. അമ്മയെ വിളിച്ചു കാണിച്ചുകൊടുത്തു. കുറച്ചു കാലം കൂടി ജീവിക്കാനും ഭൂമിയുടെ മനോഹരദൃശ്യങ്ങൾ കാണാനും അവൾ കൊതിക്കുന്നതു പോലെ തോന്നിപ്പോയി.
അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ, നിങ്ങൾ പറയൂ, ആർക്കു കഴിയും ഇത് പോലെ ഒരവസ്ഥയിൽ നടന്നു പള്ളിയിൽ പോകാൻ! തീരെ അവശയായപ്പോൾ “പള്ളിയിൽ വരാൻ വാഹനം ക്രമീകരിക്കട്ടേ” എന്ന് ചോദിച്ച വികാരി അച്ചനോട് അവൾ കുസൃതിയോടെ പറഞ്ഞതിങ്ങനെയാണത്രെ: “സഹനം ഒഴിവാക്കാൻ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ”?
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് ഞങ്ങളോട് ബൈ പറയാൻ പതിയെ എണീറ്റ് നിന്നപ്പോൾ അവളെ അഭിമാനത്തോടെ ഒന്ന് ചേർത്തുപിടിക്കാൻ തോന്നി. ഏറ്റവും ശക്തമായ യുദ്ധത്തിലേർപ്പെടാൻ അവസരം കിട്ടുന്നത് ഏറ്റവും ധൈര്യമുള്ള പോരാളികൾക്കായിരിക്കുമല്ലോ. ഈശോയുടെ ധീരയായ പോരാളിയെ ഞാനൊന്ന് ചേർത്തുപിടിച്ചു. കാൻസർ ദയ തോന്നി അധികം സ്പർശിക്കാതിരുന്ന, എന്നാൽ, നീര് വച്ച് വീർത്ത, മുഖത്തിന്റെ വലതുഭാഗം എന്റെ നെഞ്ചോടു ചേർത്തുവച്ച് കുറച്ചു നേരം അവൾ നിന്നു. പിരിയുമ്പോൾ റ്റാറ്റാ തന്നയച്ചു, എന്നേക്കുമായി.
അവസാന ദിവസങ്ങളിൽ അമൃത മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിക്കുമ്പോഴും ഒരു നിർബന്ധം അവർക്കുണ്ടായിരുന്നു: “എനിക്ക് കുർബാന മുടക്കരുത്.” വായിലൂടെ ഈശോയെ സ്വീകരിക്കാൻ സാധിക്കാതെയായിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു. നാളുകളായി വയറിൽ തുളയിട്ടു ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. വിശുദ്ധ കുർബാന ഗ്ളാസ്സിലെ വെള്ളത്തിൽ അലിയിപ്പിച്ച് ആ ട്യൂബിലൂടെ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിക്കു ശേഷം പള്ളിമുറിയിൽ ചെന്നിരുന്ന് അമ്മയുടെ സഹായത്തോടെ ട്യൂബിലൂടെ ഈശോയെ സ്വീകരിക്കുകയായിരുന്നു. അജ്നയുടെ ചേച്ചിയുടെ സഹപാഠിയായ ഫാ. ജീൻ അവസാന രണ്ടു വർഷങ്ങളിൽ ഇടവക വികാരിയായി എത്തിയത് അവൾക്കും കുടുംബത്തിനും സഹനവേളയിൽ വലിയ അനുഗ്രഹമായി. ആജ്നമോളുടെ സുകൃതജീവിതം കുഞ്ഞുനാളു മുതൽക്കു തന്നെ അടുത്തറിഞ്ഞിരുന്ന അച്ചൻ ലോക്ക് ഡൗൺ കാലത്ത് വേറെ ആരും പള്ളിയിൽ വരാത്തപ്പോഴും അമ്മക്കും മകൾക്കും കുർബാനക്കു വരാൻ പ്രത്യേക അനുവാദം കൊടുത്തു. പള്ളിയിൽ വരാൻ അവൾക്ക് സാധിക്കാത്ത അവസ്ഥകൾ വന്നപ്പോളൊക്കെ ലോക്ക് ഡൗൺ നാളുകളിൽപ്പോലും വീട്ടിലെത്തി ദിവ്യകാരുണ്യനാഥനെ നൽകി. പലപ്പോഴും അച്ചനെ പോലീസ് തടഞ്ഞുനിർത്തി നിർത്തി ചോദ്യം ചെയ്തിട്ടുണ്ടത്രേ.
മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലും മുടങ്ങാതെ വൈകുന്നേരങ്ങളിൽ ആസ്പത്രിയിലെത്തി അച്ചൻ അവൾക്ക് ദിവ്യകാരുണ്യം നൽകുമായിരുന്നു. കുറേ നേരം ഈശോയെ അരികിൽ വച്ച് ഭക്തിപൂർവ്വം ആരാധിച്ച ശേഷമാണ് അവൾ ഉൾക്കൊണ്ടിരുന്നത്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് തനിക്കുണ്ടായ ഒരു അനുഭവം അച്ചൻ പങ്കുവച്ചതിങ്ങനെയാണ്.
അന്ന് എന്തോ ആലോചിച്ചു ഹോസ്പിറ്റലിലേക്ക് കയറിച്ചെന്ന അച്ചന് ടവർ മാറിപ്പോയി. വഴി കണ്ടുപിടിക്കാനാവാതെ അച്ചൻ ബുദ്ധിമുട്ടി. ആ സമയത്ത് അജ്ന തീരെ അവശയായി ഏതാണ്ട് ആറു മണിക്കൂറോളം അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പെട്ടന്ന് അവൾ ബോധമുണർന്ന് ചേച്ചിയോട് നേർത്ത സ്വരത്തിൽ ആയാസപ്പെട്ട് പറഞ്ഞുവത്രേ: “ജീനച്ചൻ, ജീനച്ചന് വഴി തെറ്റിയിട്ടുണ്ട്. ഫോണിൽ ലൊക്കേഷൻ ഇട്ടുകൊടുക്ക്.”
ചേച്ചി അത് ചെയ്യാനൊരുങ്ങുമ്പോഴേക്കും അച്ചൻ മുറിയിലെത്തിയത്രേ. അച്ചൻ ആ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് കുർബാനയും കൊണ്ട് പോകാറ്. എന്നാൽ, അജ്ന മരിച്ച ദിവസം ഉച്ചയ്ക്ക് ശക്തമായ പ്രേരണ, ഇന്ന് നേരത്തെ ചെല്ലണം. അങ്ങനെ പതിവ് തെറ്റിച്ച് ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടി അവളുടെ അരികിലെത്തി. ഈശോയെ കൊടുത്ത് അവളുടെ അരികിലിരുന്ന് സുകൃതജപം ചൊല്ലിക്കൊടുത്തു കൊണ്ടിരിക്കെ കൃത്യം മൂന്നു മണിക്ക് ദിവ്യകാരുണ്യ ഈശോയുടെ സ്വന്തം അജ്നയെ അവിടുന്ന് എന്നേയ്ക്കുമായി തന്റെ മാറോടു ചേർത്തു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു!
മൃതസംസ്കാരത്തിന് ഒരു മണിക്കൂർ മുൻപ് കോളേജിൽ നിന്നും മാനേജർ ഫാ. പൗലോസ്, അജ്നയുടെ മറ്റൊരു പ്രിയ സുഹൃത്തായിരുന്ന ഫാ. ജോസഫ് എന്നിവരോടൊപ്പം ഞാൻ വീട്ടിലെത്തി. മൃതസംസ്കാര ശുശ്രൂഷകളാരംഭിക്കുമ്പോൾ വികാരിയച്ചൻ പറഞ്ഞു: “അച്ചൻ രണ്ടു വാക്ക് പറയണം.” ഞങ്ങളുടെ അജ്ന ഒരു കൊച്ചു വിശുദ്ധയാണെന്നല്ലാതെ ഞാൻ മറ്റെന്തു പറയാൻ!
പ്രസംഗം പറയാൻ പറ്റിയ ഒരാന്തരീക്ഷമായിരുന്നില്ല അത്. കാർക്കശ്യമേറിയ കോവിഡ് മാനദണ്ഡങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഭൂരിഭാഗവും പ്രാർത്ഥനകൾ കേൾക്കാനാവാത്തവിധം അകലങ്ങളിലായി മുറ്റത്തും വഴിയിലും ഒക്കെയായിരുന്നു നിന്നിരുന്നത്. തൈക്കൂടം വി. റാഫേൽ മാലാഖയുടെ പള്ളി സെമിത്തേരിയിലാണ് അവളെ സംസ്കരിച്ചത്. മുഖത്തിന്റെ വിരൂപമായ ഇടതുവശം പഞ്ഞി കൊണ്ട് മറച്ചുവച്ചിരുന്നു. എന്നാൽ, അവളുടെ സുകൃതജീവിതവും ആത്മാവിന്റെ വിശുദ്ധിയും ആർക്കും മറച്ചുവയ്ക്കാൻ സാധ്യമായിരുന്നില്ലല്ലോ.
അവളുടെ മുഖം അവസാന ദിവസങ്ങളിൽ വിരൂപമാക്കാൻ ക്യാൻസർ രോഗത്തിന് കഴിഞ്ഞിരിക്കാം. എന്നാൽ, അവളുടെ ജീവിതവിശുദ്ധിക്ക് പരിക്കേൽപ്പിക്കാൻ ഒരു പ്രതികൂല ജീവിതസാഹചര്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നത് നിസ്തർക്കമാണ്. അന്ന് വൈകിട്ട് തന്നെ സോഷ്യൽ മീഡിയകളിൽ അവളുടെ ജീവിതവും മരണവും ചർച്ചാവിഷയമായി. ജീനച്ചൻ അവളെക്കുറിച്ച് എഴുതിയ മനോഹരമായ കുറിപ്പ് വായിച്ച ലോകം മുഴുവൻ ഏറ്റു പറഞ്ഞു: “അതേ, ഇവൾ യുവജനങ്ങൾക്ക് മാതൃകയായ ദിവ്യകാരുണ്യ ഭക്തൻ വാഴ്ത്തപ്പെട്ട കാർലോ അക്വറ്റസിന്റെ സഹോദരി തന്നെ.” ഇപ്പോൾ കോളേജിൽ പഠിപ്പിക്കേണ്ടിയിരുന്ന അവൾക്ക് സ്വർഗ്ഗത്തിൽ ഒരു വേക്കൻസി ഉണ്ടെന്ന് കണ്ട് തമ്പുരാൻ അങ്ങോട്ട് പ്രമോഷൻ കൊടുത്തതല്ലെന്ന് ആരറിഞ്ഞു!
അജ്നയുടെ അനുസ്മരണം ഓൺലൈനായി നടത്തപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞ പലരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. അമൃതാ ഹോസ്പിറ്റലിൽ അവളെ ചികിത്സിച്ച പ്രഗത്ഭനായ ഡോക്ടർ സുബ്രമണ്യ അയ്യർ പറഞ്ഞത് ഏറെ ശ്രദ്ധേയമായി. അനേക വർഷങ്ങൾ കൊണ്ട് നൂറുകണക്കിന് ക്യാൻസർ ബാധിതരെ ചികിത്സിക്കാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും രോഗത്തോടുള്ള രണ്ടു പേരുടെ പ്രതികരണങ്ങളാണ് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വിധം അദ്ദേഹത്തെ സ്വാധീനിച്ചതത്രേ. ഒന്ന് സിനിമാ നടനായ ജിഷ്ണു രാഘവനാണ്. രണ്ടാമത്തെയാൾ അജ്ന ജോർജ് ആണത്രേ. പലപ്പോഴും ക്യാൻസർ രോഗികളോട് രോഗവിവരങ്ങൾ ചർച്ച ചെയ്യാൻ ഡോക്ടർമാർക്ക് വളരെ ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ, അവൾ തന്റെ സഹനങ്ങളോട് പ്രതികരിച്ച ശൈലിയും സവിശേഷമായ ധീരതയും ശാന്തതയും അദ്ദേഹത്തെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നുവത്രേ. ഒരു പെൺകുട്ടിക്ക് ഇത്ര ചെറുപ്പത്തിലേ എങ്ങനെ തന്റെ മുഖം ഇങ്ങനെ ഇഞ്ചിഞ്ചായി വിരൂപമാകുന്നത് തെല്ലും പതറാതെ അവസാന നിമിഷം വരെ കണ്ടുനിൽക്കാനായി എന്നത് വിസ്മയകരമായി അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇരുപത്തിരണ്ടു വയസ്സ് പൂർത്തിയായപ്പോൾ അവളെ കാർന്നുതിന്നു തുടങ്ങിയ ക്യാൻസർ രോഗത്തോട് തുടർന്ന് അഞ്ചു വർഷത്തോളം സുധീരമായി അവൾ പൊരുതി നിന്നു.
ഇക്കാലത്ത് സൂപ്പർ ഹീറോകളെ ആരാധിക്കുന്ന ഒട്ടേറെ കുട്ടികളും യുവാക്കളുമുണ്ട്. എന്നാൽ, ഒന്നോർത്താൽ അജ്ന ജീവിച്ച ജീവിതമല്ലേ യാഥാർത്ഥത്തിൽ “കട്ട” ഹീറോയിസം? വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. ചെറിയ മുഖക്കുരു വന്നാൽ പോലും ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി വിഷമിക്കുന്ന, നിസ്സാര കാരണങ്ങൾക്ക് പോലും ജീവനൊടുക്കുന്ന, ചെറിയ പ്രതിസന്ധികൾ പോലും അഭിമുഖീകരിക്കാനാവാത്ത ഇന്നത്തെ യുവജനങ്ങൾക്കും കൗമാരക്കാർക്കും മാതൃകയാക്കാൻ തീർച്ചയായും ഒരു വിശുദ്ധയെ ആവശ്യമുണ്ട്. ഇന്ന് പല ക്യാംപസുകളും ലഹരിയുടെയും പൊള്ളയായ പ്രണയങ്ങളുടെയും ഇടങ്ങളായിത്തീരുമ്പോൾ നമ്മുടെ കുട്ടികൾക്ക് ആവേശം പകരാൻ, ഇങ്ങനെയും ക്യാംപസുകളിൽ ജീവിക്കാമെന്ന് കാണിച്ചു കൊടുക്കാൻ കാലം കാത്തുവച്ച പുണ്യജന്മമാകണം അജ്നാമോളുടേത്.
നിശ്ചയമായും ഈ കാലഘട്ടത്തിന് ഇങ്ങനെ ചില വിശുദ്ധരെ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പയോടൊപ്പം സമ്മതിക്കാതെ വയ്യ. അതേ, ദിവ്യകാരുണ്യനാഥൻ തന്റെ പ്രിയപ്പെട്ടവൾക്കു വേണ്ടി എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലുണ്ട് കാര്യങ്ങൾ. കാരണം, വിശുദ്ധജീവിതങ്ങളെ ലോകത്തിനു മുൻപിൽ സാക്ഷ്യപ്പെടുത്തി ഉയർത്തിനിർത്തേണ്ടത് തമ്പുരാന്റെ കടമയാണ്. അവിടുന്ന് അത് നിർവ്വഹിക്കുക തന്നെ ചെയ്യും. തീർച്ച.
1923 മുതൽ 1962 വരെ; 40 വർഷത്തോളം കാലം - പരിശുദ്ധകുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണം
Read more..
1898 ഏപ്രിൽ എട്ടിന് ജർമനിയിലെ കോണസ് റൂത്തിൽ അതീവ ദരിദ്ര കുടുംബത്തിലായിരുന്നു തെരേസ ന്യൂമാന്റെ ജനനം. ആഫ്രിക്കയിൽ മിഷനറി ആകുക എന്നതായിരുന്നു അവളുടെ കുഞ്ഞുനാൾ മുതലുള്ള ലക്ഷ്യം. എന്നാൽ ഇരുപതാം വയസ്സിൽ സമീപത്തെ കളപ്പുരയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ അവളുടെ നട്ടലിന് ഗുരുതരമായ പരിക്കേൽക്കുകയും, അവളെ തളർവാദം ബാധിക്കുകയും, കൂടാതെ അവൾ അന്ധയാക്കപ്പെടുകയും ചെയ്തു. അവളുടെ ശരീരത്തിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടുകയും, അണുബാധ പടർന്ന് എല്ലുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. കിടപ്പു രോഗിയായി കഴിഞ്ഞിരുന്ന ദിനങ്ങളിൽ ഒന്നും, അവൾ പ്രാർത്ഥനയിൽ മുടക്കം വരുത്തിയിരുന്നില്ല. കർത്താവുമായുള്ള അഭേദ്യമായ ഹൃദയബന്ധത്തിലേക്ക് ഈ ദിനങ്ങളിൽ അവൾ നയിക്കപ്പെട്ടു. 1923 ഏപ്രിൽ 29ന് റോമിൽ വിശുദ്ധ കൊച്ചുത്രേസ്യ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ദിനം വന്നെത്തി. ആ ദിനത്തിനായി അവൾ നൊവേനകൾ ചൊല്ലി പ്രാർത്ഥനാ ഒരുക്കങ്ങൾ നടത്തിയിരുന്നു. തന്റെ സാന്നിധ്യത്തിൽ അന്ന് നടന്ന അത്ഭുതത്തെ പറ്റി ഫാദർ നെയ്ബർ പറയുന്നു, അന്നേ ദിനം പ്രാർത്ഥിക്കവേ അവൾ അതിമധുരമായ ഒരു സ്വരം കേട്ടു. നീ സൗഖ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവോ? വിചിത്രമായ മറുപടിയായിരുന്നു തെരേസ നൽകിയത്, ദൈവഹിതത്തിൽ ആയിരിക്കുക എന്നത് പ്രാവർത്തികമാകുന്നിടത്തോളം കാലം, ഞാൻ രോഗിയായിരുന്നാലും, സൗഖ്യപ്പെട്ടാലും, മരിച്ചാൽ തന്നെയും എനിക്ക് എല്ലാം ഒരുപോലെയാണ്; ദൈവഹിതം നിറവേറ്റപ്പെടുക എന്നതാണ് പ്രസക്തിയുള്ള കാര്യം. ഇപ്പോൾ നിന്റെ രോഗങ്ങളിൽ നിന്ന് നീ പൂർണ്ണ സൗഖ്യം നേടുമെന്നും, എന്നാൽ ഭാവിയിൽ ഒട്ടേറെ സഹനങ്ങൾ നേരിടേണ്ടി വരുമെന്നും ആ സ്വരം അവളോട് പറഞ്ഞു. ഇതിൻപ്രകാരം, അവളുടെ തളർവാദവും, അന്ധതയും പൂർണമായി സൗഖ്യം പ്രാപിക്കുകയും ചെയ്തു. 1926 മാർച്ച് അഞ്ചിന് ആദ്യം അവളുടെ ഹൃദയത്തിൽ തിരുമുറിവ് പ്രത്യക്ഷപ്പെടുകയുണ്ടായി. ഗെത്സമനിലെ യേശുവിന്റെ ദർശനവും ഇതോടൊപ്പം അവൾക്ക് ലഭിച്ചു. തുടർന്ന്, അവൾക്ക് ക്രിസ്തുവിൻറെ പഞ്ചക്ഷതങ്ങൾ ശരീരത്തിൽ അനുഭവിക്കാൻ സാധിക്കുകയും, ഈ പഞ്ചക്ഷത അനുഭവങ്ങൾക്ക് അനേകർ സാക്ഷികളാകുകയും ചെയ്തു. ക്രിസ്തുവിൻറെ പീഡാസഹന രംഗങ്ങൾ മുഴുവൻ ദർശിച്ച അവൾ ക്രിസ്തുവിൻറെ ഹൃദയത്തെ ആശ്വസിപ്പിക്കുന്ന ഒരു ബലിയാത്മാവായി സ്വയം സമർപ്പിച്ചു. 1923 മുതൽ 1962 വരെ 40 വർഷത്തോളം കാലം പരിശുദ്ധകുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണം. 1926 മുതൽ വെള്ളവും കുടിക്കുന്നത് അവൾ നിർത്തി. മരണം വരെ പരിശുദ്ധ കുർബാനയിൽ നിന്ന് മാത്രമായിരുന്നു; അവളുടെ ശരീരത്തിന് പോഷണവും ഊർജ്ജവും ലഭിച്ചിരുന്നത്. അതിനാൽ തന്നെ രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി അധികാരികൾ അവളുടെ പേരിലുള്ള ആഹാര റേഷൻ കാർഡ് പിൻവലിക്കുകയും, പകരമായി അവളുടെ വസ്ത്രങ്ങളും തുണികളും കഴുകുന്നതിനായി സോപ്പിന്റെ റേഷൻ ഇരട്ടിയാക്കുകയും ചെയ്തു. വെള്ളിയാഴ്ചകളിൽ, ക്രിസ്തുവിൻറെ പീഡാസഹനങ്ങളുടെ ദർശനവേളയിൽ രക്തം ഒഴുകിയിരുന്ന അവളുടെ പഞ്ചക്ഷത മുറിവുകൾ മൂലം രക്തത്തിൽ കുതിർന്ന വസ്ത്രങ്ങൾ കഴുകുന്നതിനു വേണ്ടിയായിരുന്നു ഇത്. അനുദിനം അവൾക്ക് പരിശുദ്ധ കുർബാന നൽകിയിരുന്ന ഫാദർ നെയ്ബർ ഇപ്രകാരം എഴുതി; എന്റെ ശരീരം യഥാർത്ഥ ഭക്ഷണവും, എന്റെ രക്തം യഥാർത്ഥ പാനീയവുമാണ് എന്ന ദൈവവചനം അവളിൽ പൂർത്തീകരിക്കപ്പെടുകയായിരുന്നു. വ്യാഴാഴ്ച ആരംഭിച്ച് ഞായറാഴ്ച വരെ നീളുന്ന പഞ്ചക്ഷത അനുഭവങ്ങൾ അവൾക്ക് ലഭിക്കുമായിരുന്നു. മരണവേളയിൽ ആത്മാക്കളുടെ വിധി ദർശിക്കാൻ അവൾക്ക് സാധിച്ചിരുന്നു. 1927 ജൂലൈ മാസത്തിൽ ഫിസീഷ്യൻ ആയിരുന്ന ഡോക്ടർ ഓട്ടോസേതിയും നഴ്സുമാരും അവളെ 15 ദിവസത്തേക്ക് പരിശോധിക്കുകയും ആ ദിവസങ്ങളിൽ അവളുടെ ശരീരത്തിൽ മറ്റു ഭക്ഷണം ചെന്നതായുള്ള സൂചനകൾ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റാറ്റിസ് ബോൺ ബിഷപ്പ് നിയമിച്ച ഫാൽസ്ട്രാറ്ററും തെരേസയുടെ പഞ്ചക്ഷങ്ങളും, ജീവിതശൈലികളും പഠിക്കുകയും പരിശോധിക്കുകയും ഉണ്ടായി. അദ്ദേഹത്തിന്റെ അന്തിമ പ്രസ്താവന ഇങ്ങനെയായിരുന്നു; തെരേസ ന്യൂമാന്റെ ദീർഘകാല ഉപവാസം ലോകത്തിന് പരിശുദ്ധ കുർബാനയുടെ പ്രാധാന്യം വെളിവാക്കുന്നു; തിരുവോസ്തിയിൽ ക്രിസ്തു യഥാർത്ഥത്തിൽ സന്നിഹിതനാണെന്ന് തെളിയിക്കുന്നു; പരിശുദ്ധ കുർബാനയിലൂടെ ഭൗതിക ജീവൻ നിലനിർത്താൻ ആകുമെന്ന് സ്ഥിരീകരിക്കുന്നു. എൻറെ ശരീരം യഥാർത്ഥ ഭക്ഷണമാണ് എൻറെ രക്തം യഥാർത്ഥ പാനീയവുമാണ് എന്ന യേശുവിൻറെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട ദിവ്യകാരുണ്യം രക്തസാക്ഷിയായി തെരേസ ന്യൂമാൻ ചരിത്രം കുറിച്ചു.
ഇനി കുഞ്ഞിനുവേണ്ടി എന്തു ചെയ്യണം; ഐസിയുവിൽ ഒരു ബലിയർപ്പിക്കാൻ സമ്മതിക്കണം!!
Read more..
വൈദ്യശാസ്ത്രം ചികിത്സ ഇല്ലെന്ന വിധിയെഴുതിയ കുഞ്ഞുമകളുടെ ഐസിയുവിലെ ചികിത്സ മുറിയിൽ ദിവ്യബലിയർപ്പണങ്ങൾക്ക് ബലിവേദി ഒരുക്കിയ ബ്രസീലിയൻ കത്തോലിക്ക ദമ്പതികളുടെ വിശ്വാസസാക്ഷ്യം ശ്രദ്ധ നേടുന്നു. മകളുടെ രോഗാവസ്ഥയിൽ തളരാത്ത തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ലിവിയ മരിയ എന്ന കൊച്ചു പെൺകുഞ്ഞിന്റെ പിതാവ് ഫാബിയോ ഹെൻട്രിക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും വൈറൽ ആവുകയാണ്. മാരക രോഗത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച തങ്ങളുടെ കുഞ്ഞിന്റെ രോഗാവസ്ഥയെ ഭേദമാക്കുന്ന ചികിത്സ ഇല്ലെന്ന് അറിയിച്ച ആശുപത്രി ജീവനക്കാർ, കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തങ്ങളോട് ചോദിക്കുകയായിരുന്നു എന്നും, ഐസിയുവിനുള്ളിൽ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവസരത്തിനായി തങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചതായും, ഫാബിയോ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ദൈവഹിതത്തോട് തുറവിയുള്ളവരാകുക എന്നാൽ, അവിടുന്ന് ഏറ്റവും നല്ലത് ചെയ്യുമെന്ന് വിശ്വസിക്കുക എന്നതാണ്. ഞങ്ങളുടെ മകൾ, ഞങ്ങളുടേത് എന്നതിനേക്കാൾ ദൈവത്തിന്റെതാണ് എന്നും അദ്ദേഹം കുറിച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി ദിവ്യകാരുണ്യമാണ് എന്ന് ഐസിയു കിടക്കക്കരികിൽ ദിവ്യബലി അർപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫാബിയോ വിവരിച്ചു. ഇതുപോലുള്ള ഒരു സാഹചര്യത്തെ നേരിടുക എളുപ്പമല്ല. പക്ഷേ എന്റെ സുഹൃത്തുക്കളെ പോരാട്ടം നിർത്തുക അസാധ്യമാണ്. ഇപ്പോൾ നമുക്ക് വിശ്വാസവും പ്രത്യാശയും ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഉണ്ടാവുക? നമ്മൾ ഇപ്പോൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് വിശ്വസിക്കുക. കർത്താവിനോടൊപ്പമുള്ള നമ്മുടെ യാത്ര വ്യർത്ഥമല്ല എന്നും ഫാബിയോ കൂട്ടിച്ചേർത്തു.
സഹനത്തിന്റെ പുണ്യ പുത്രി, ദിവ്യകാരുണ്യ ഈശോയുടെ സ്നേഹിതാ, എൽന മോൾ
Read more..
2023 , sepetember, 27 - നു 22 വയസുകാരി എൽന മോൾ ഈ ലോകത്തിനോട് വിട പറഞ്ഞു. പലരും അറിഞ്ഞു; പലരും അറിഞ്ഞില്ല; എന്നാൽ അറിയാത്തവർ അവളെ അറിയണം, അവളുടെ ജീവിതം മനസിലാക്കണം; സഹനത്തിന്റെ വിശുദ്ധ; ബലിയർപ്പണങ്ങളിൽ നിന്നും ശക്തി സംഭരിച്ച, ആരാധനയിൽ പങ്കെടുക്കാൻ കൊതിച്ച, ദിവ്യകാരുണ്യ പ്രദിക്ഷണവും കൂടി കഴിയട്ടെയെന്ന് മരണത്തോട് പറഞ്ഞ; സഹനത്തിന്റെ വിരൽ തുമ്പിൽ നിന്ന് ബലിയർപ്പിച്ച എൽനാമോൾ; കർത്താവിന്റെ പരസ്യജീവിത പ്രേവശനത്തിനു മുൻപ് ഈശോ കടന്നു പോയ നാൽപതു ദിനത്തിന്റെ സഹന വഴികൾ അതെ പോലെ കടന്നു പോയ പെൺകുട്ടി, മരണത്തിലേക്ക് നടന്നു നീങ്ങിയ സ്റ്റേറ്റ് വോളി ബോൾ പ്ലെയറും, മണ്ണൂത്തി അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്റ്റുഡന്റും ആയ ജൂനിയർ അജ്ന; അവളെ ഒന്ന് പരിചയപെടുത്തുകയാണ്...വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരിയിലെ പഴേരി നിവാസിയാണ്, എൽന മോൾ; ജെസ്സി റെജി ദമ്പതിമാരുടെ മൂത്ത കുട്ടിയാണ്.
അവസാന നാളുകളിൽ എൽന ചിലവഴിച്ച ലൂർദ് മാതാ കെയറിലെ മൊബനച്ചൻ കുറിച്ച കുറിപ്പുകൾ കണ്ണീരണിയിക്കുന്നതാണ്.....
വേദനകളില്ലാത്ത ലോകത്തേയ്ക്ക് ഞങ്ങളുടെ അനുജത്തിക്കുട്ടി എൽനാമോൾ യാത്രയായി; ഞങ്ങളുടെ എൽനാ മോൾ യാത്രയായി
കാൻസറിനെ പ്രതിരോധിച്ച് മാസങ്ങളോളം അവൾ നടത്തിയ സഹനയാത്ര വാക്കുകൾ കൊണ്ട് കുറിക്കാവുന്നതല്ല !!!വളരെ പ്രതീക്ഷയോടെയാണ് തൃശൂർ മണ്ണുത്തി അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ എം.ബി.എ.വിദ്യാത്ഥിനിയും സംസ്ഥാനതലത്തിൽ വരെ മികച്ച വോളിബോൾ താരവുമായിരുന്ന 22 വയസ്സുള്ള തങ്ങളുടെ പ്രിയ മകളെയും കൊണ്ട് വയനാട് പഴയരിയിൽ നിന്നും മാതാപിതാക്കളായ റെജിയും ജസ്സിയും തിരുവനന്തപുരം RCCയിലേയ്ക്ക് വണ്ടി കയറിയത്!!!പൊന്നുമോൾടെ അസഹ്യമായ വേദനകളെ അറിയിക്കാതിരിക്കാൻ സാധുക്കളായ മാതാപിതാക്കൾ പ്രാണൻ കൊടുത്തുവരെ അവളെ പരിപാലിക്കാൻ ഒരുക്കമായിരുന്നു!!! അവൾക്കു വേണ്ടി മാതാപിതാക്കളുടെ ഊണും ഉറക്കവും നഷ്ടപ്പെട്ട ആഴ്ചകളും മാസങ്ങളും!!! 2023 മാർച്ച് 14 ന് ആണ് ലൂർദ് മാതാ കെയറിൽ ഞങ്ങൾ അവരെ ആദ്യമായി കണ്ടുമുട്ടിയത് നിർദ്ധനരെങ്കിലും ആ മാതാപിതാക്കൾ ഒട്ടും തളർന്നില്ല. തങ്ങളുടെ നെഞ്ചിലെ നീറ്റലും കണ്ണീരും അവളറിയാതിരിക്കാൻ അവർ നന്നേ പാടുപെട്ടു.
ലൂർദ്ദ് മാതാ കെയറിനൊപ്പം നിരവധി സുമനസ്സുകളും വയനാടൻ ഗ്രാമങ്ങളും സതീർഥ്യരും തലസ്ഥാന നഗരിയും വരെ അവൾക്കു ചുറ്റും ഒരുപോലെ പ്രാർഥനയും സഹായവുമായി ഓടിയെത്തി. ഒന്നും അവളുടെ ജീവൻ നിലനിർത്തുന്നതിന് മതിയാകുമായിരുന്നില്ല!!! കഴിഞ്ഞ 40 ദിവസങ്ങൾ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെന്നതുപോലെ അസഹ്യമായ വേദനയിൽ അവൾ ഇരുന്ന് നേരം വെളുപ്പിച്ചു. ഞങ്ങളുടെ പാവം അനുജത്തിക്കുട്ടിക്ക് ഒന്ന് കിടന്ന് ഉറങ്ങാൻ പോലും കഴിയുമായിരുന്നില്ല!!! എന്നിട്ടും അവൾ വേദനകൾ കടിച്ചമർത്തി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. ഒരു നിമിഷം പോലും ഉറങ്ങാൻ കഴിയാതെ അസഹ്യമായ വേദനയുടെ തീമല കയറുകയായിരുന്നു അവൾ
ക്യാൻസർ രോഗികളുമായി ബന്ധപ്പെട്ടുള്ള ശുശ്രൂഷയിൽ രാപകൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങൾ, ഇത്രയും വേദനിക്കുന്ന ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടിട്ടില്ല!!! ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അവളുടെ മാതാപിതാക്കളുടെ ഇമവെട്ടാതെയുള്ള പരിചരണമാണ് !!
നിഷ്കളങ്കരായ സാധു മാതാപിതാക്കളാണവർ. അവരുടെ വിരിച്ച കരങ്ങളോടെയും കണ്ണീരോടെയുമുള്ള മണിക്കൂറുകൾ നീണ്ട പ്രാർഥനയ്ക്ക് ഞാനും നിരവധി തവണ സാക്ഷിയായിട്ടുണ്ട്. ഒരുപാട് സ്വപ്നങ്ങൾ അവർക്ക് തങ്ങളുടെ മകളെക്കുറിച്ചുണ്ടായിരുന്നു. ശക്തി കൂടിയ വേദനസംഹാരികൾക്കൊന്നും അവളുടെ വേദനയെ ഒട്ടും ലഘൂകരിക്കാനായില്ല. അവൾ മരിക്കുന്നതാണ് കൂടുതൽ നല്ലതെന്നു അവളെ അത്യധികം സ്നേഹിച്ചവർ പോലും ഒരു വേളയെങ്കിലും പ്രാർഥിച്ചിട്ടുണ്ടാകും!!! അത്ര ഭയാനകമായിരുന്നു അവളുടെ സഹനങ്ങൾ!!!
സുമനസ്സുകളുടെ സഹായത്തിന് 100 ശതമാനവും അർഹതയുള്ള മാതാപിതാക്കളുടെ കൈക്കുമ്പിളിൽ ചികിത്സയ്ക്കുള്ള പണം വച്ചു കൊടുത്തപ്പോഴൊക്കെ അത് പൊന്നുമകളെ അവർ ഏല്പിക്കുമായിരുന്നു. അങ്ങനെ ലഭിച്ച പണമത്രയും ഞങ്ങളുടെ പൊന്നുമോൾ തിരികെ നൽകിയിരുന്നു. അവളെക്കാൾ വിഷമിക്കുന്ന പാവപ്പെട്ട രോഗികൾക്കു നൽകാനാണ് ആ മകൾ അത് തിരികെ നൽകിയിരുന്നത്!!! കൂടെക്കൂടെ അവൾ പറയുമായിരുന്നു, തൻ്റെ വേദനകളത്രയും ഏതെങ്കിലും ഒരു രോഗിയുടെയെങ്കിലും സൗഖ്യത്തിനായി ഈശോ സ്വീകരിക്കണമേയെന്നാണ് എന്നും പ്രാർഥിക്കുന്നതെന്ന്!!! അവൾ ഒരു വേള പോലും കോപിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ, ഒന്നുറക്കെ നിലവിളിക്കുന്നതോ കാണാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ലൂർദ്ദ് മാതാ കെയറിൽ കൈവെള്ളയിൽ കരുതി ശുശ്രൂഷിക്കാൻ ദൈവം ഞങ്ങളെ ഏല്പിച്ച അനുജത്തിക്കുട്ടിക്ക് നിറമിഴികളോടെ നിത്യശാന്തിയുടെ തീരത്തേയ്ക്ക്.....വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രാമൊഴി ഒന്നു നിവർന്നിരിക്കാൻ പോലും കഴിയാതിരുന്നപ്പോഴും വേദനകൾ കടിച്ചമർത്തി അവൾ അർപ്പിച്ച ബലികൾ ഞങ്ങൾക്കു മറക്കാവുന്നതല്ല. അവളോടൊപ്പം ഞാനും ജിൻസച്ചനും അർപ്പിച്ച ബലികൾ മുഴുവനും കണ്ണുനീരോടെ മാത്രമേ ഞങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ.. തിരുവനന്തപുരം ലൂർദ്ദ് മാതാ കെയറിലെ മുഴുവൻ ക്യാൻസർ രോഗികളും കൂട്ടിരിപ്പുകാരും ശുശ്രൂഷകരും ഞങ്ങളുടെ സ്വന്തം എൽനാ മോളെ പ്രത്യാശയുടെ ശാന്തി തീരത്തേയ്ക്ക് മാതാപിതാക്കളോടും ഏക സഹോദരൻ ഏലിയാസിനോടുമൊപ്പം ഈശോയ്ക്ക് തിരികെ നൽകുന്നു; മോബനച്ചൻ.
‘സ്വര്‍ഗം ഭൂമിയെ കണ്ടുമുട്ടുന്ന ദിവ്യബലിയില്‍ ഗാനം ആലപിക്കുന്നതിനേക്കാള്‍ വലിയ അംഗീകാരം ലഭിക്കാനില്ല !! പ്രസിദ്ധ പോപ്പ് ഗായിക ബലിയർപ്പണ ഗാനങ്ങളുടെ ആൽബ
Read more..
പ്രശസ്ത സംഗീത മാസികയായ ബില്‍ബോര്‍ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള്‍ ഗ്രൂപ്പ് സോങ്സ്’ പട്ടികയില്‍ ഇടം നേടുകയും എംടിവിയില്‍ പ്രീമയിര്‍ ചെയ്യുകയും ചെയ്ത ‘ഫോര്‍ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്‍ണല്‍. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. ഈ സംഭവം നടക്കുന്നതിന് ഏതാനും നാളുള്കള്ക്ക് മുമ്പാണ് ക്രിസ്റ്റീന ഹൈസ്കൂളിലെ വര്‍ഷിപ്പ് ബാന്‍ഡില്‍ അംഗമായത്. ദൈവത്തോടും ദൈവാലയത്തോടുമൊന്നും വലിയ ബന്ധമില്ലാതിരുന്ന ക്രിസ്റ്റീന സ്ഥൈര്യലേപന കൂദാശയ്ക്കൊരുക്കിയ വൈദികന്റെ നിര്‍ബന്ധപ്രകാരമാണ് ഈ ബാന്‍ഡിലെ അംഗമായത്.
ക്രിസ്റ്റീന ഉള്‍പ്പെട്ട വര്‍ഷിപ്പ് ബാന്‍ഡ് ഒരു ദിവ്യകാരുണ്യ ആരാധനയ്ക്ക് വേണ്ടി ഗാനം പരിശീലിക്കുന്നതിനിടയില്‍ അസാധാരണമായ ഒരു അനുഭവം ഉണ്ടായി. ‘ബാന്‍ഡ് പരിശീലനത്തിനിടെ ഞങ്ങളുടെ ഇന്സ്ട്രക്റ്റര് ഇപ്രകാരം പറഞ്ഞു, ”ശരി, നിങ്ങള്‍ നന്നായി പാടുന്നു, പക്ഷേ ഇനി നിങ്ങള്‍ പാടുമ്പോള്‍ വരികളെക്കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” തുടര്‍ന്ന് ഞാന്‍ ആദ്യ വരി പാടി, പിന്നെ പാട്ട് നിര്‍ത്തി, ഞാന്‍ പൊട്ടിക്കരഞ്ഞു,’ ക്രിസ്റ്റീന പങ്കുവച്ചു. ആ സമയത്ത്, ലജ്ജ തോന്നിയെങ്കിലും അത് മറ്റുള്ളവരെ കൂടെ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന മനോഹരമായ നിമിഷമാണെന്ന് പറഞ്ഞാണ് ഇന്സ്ട്രക്റ്റര് ക്രിസ്റ്റീനയെ ആശ്വസിപ്പിച്ചത്. ആ അനുഭവം ക്രിസ്റ്റീനയെ വളരെയധികം സ്വാധീനിച്ചു. പിന്നീട് ഹൈസ്കൂളിനുശേഷം, ഒരു പോപ്പ് താരമാകാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നപ്പോഴും ദൈവത്തിന്റെ കരം ക്രിസ്റ്റീനയോടൊപ്പമുണ്ടായിരുന്നു. ക്രിസ്റ്റീനയുടെ ഉള്ളില്‍ ജീവിതവിശുദ്ധിയും പോപ്പ് സംഗീത ലോകത്തിന്റെ മാസ്മരികതയും തമ്മില്‍ വലിയൊരു പിടിവലി നടക്കുന്ന സമയമായിരുന്നു അത്. അത്തരത്തില്‍ ഒരു രാത്രിയില്‍, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും എന്തുചെയ്യണമെന്ന ചിന്തിയും ക്രിസ്റ്റീനയെ അമിതമായി ബാധിച്ചു. ഹില്‍സോങ്ങിന്റെ ‘ഫ്രം ദി ഇന്‍സൈഡ് ഔട്ട്’ എന്ന ആരാധനാ ഗാനം ആലപിച്ചുകൊണ്ട് ചന്ദ്രവെളിച്ചത്തില്‍ ഇരുന്നപ്പോള്‍ , പെട്ടെന്ന് വലിയൊരു സമാധാനം ക്രിസ്റ്റീനയുടെ ഉള്ളിലേക്ക് വന്ന് നിറഞ്ഞു. പിന്നെ മുഖത്തും കൈകളിലുംം ചൂടും വിറയലും അനുഭവപ്പെട്ടു.
പിറ്റേന്ന് രാവിലെ, ക്രിസ്റ്റീന ഒരു ചാപ്പലില്‍ പോയി ദൈവസന്നിധിയില്‍ മുട്ടുകുത്തി. ‘ഞാന്‍ ദൈവത്തോട് പറഞ്ഞു, ‘ഞാന്‍ ഈ അവസ്ഥയിലാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി എന്റെ വിശുദ്ധിയെ ഇല്ലാതാക്കുന്ന ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ക്ക് ഒരു നല്ല മാതൃകയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. … ലോകത്തില്‍ നന്മയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ പിന്നെ അവള് സ്വയം ദൈവത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ക്രിസ്റ്റീന ദൈവത്തോട് ഇപ്രകാരം ചോദിച്ചു ‘ ഞാന്‍ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?’. തുടര്‍ന്ന് 40 മിനിറ്റ് മൗനം പാലിച്ചു. ആ സമയത്ത് ‘കര്‍ത്താവ് എന്നെ സമാധാനം കൊണ്ട് നിറയ്ക്കുകയും എന്നെ ആലിംഗനം ചെയ്യുകയും ചെയ്തു,’ ആ കണ്ടുമുട്ടല്‍ ക്രിസ്റ്റീനയുടെ ജീവിതം അടിമുടി മാറ്റിമറിച്ചു. ഇന്ന് ദിവ്യബലിക്കുള്ള സംഗീതമുള്പ്പടെ ദൈവത്തിനുവേണ്ടി സംഗീതം സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുകയാണ് ക്രിസ്റ്റീന. ‘സ്വര്‍ഗം ഭൂമിയെ കണ്ടുമുട്ടുന്ന ദിവ്യബലിയില്‍ ഗാനം ആലപിക്കുന്നതിനേക്കാള്‍ വലിയ അംഗീകാരം ലഭിക്കാനില്ലെന്ന്’ ക്രിസ്റ്റീന പറയുന്നു, ‘ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ റെക്കോര്‍ഡ് ലേബല്‍’ എന്ന് വിശേഷിപ്പിക്കുന്ന നോവം റെക്കോര്‍ഡ്സിലെ ഒരു കലാകാരിയാണിന്ന് ക്രിസ്റ്റീന ബെര്‍ണല്‍. 2021-ല്‍ പുറത്തിറങ്ങിയ ‘താങ്ക്ഫുള്‍’ എന്ന ഗാനം ഉള്‍പ്പെടെ സ്വന്തമായി രചനകള്‍ എഴുതി സ്വതന്ത്ര നിര്‍മാതാവായി പ്രവര്‍ത്തിച്ച ശേഷമാണ് 2022-ല്‍ ക്രിസ്റ്റീന നോവം റെക്കോര്ഡ്സിലെത്തുന്നത്. സംഗീതം സൃഷ്ടിക്കുന്നതിനൊപ്പം രാജ്യവ്യാപകമായി കോണ്‍ഫ്രന്‍സുകള്‍, ധ്യാനങ്ങള്‍ എന്നിവ നയിക്കുന്നു. ഇന്ന് ഭര്‍ത്താവിനും രണ്ട് ഇളയ ആണ്മക്കള്ക്കുമൊപ്പം സാന്‍ അന്റോണിയോയിലാണ് ക്രിസ്റ്റീന ബെര്‍ണല്‍ താമസിക്കുന്നത്. ഓഗസ്റ്റില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട ഒരു പുതിയ ആല്‍ബം പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് ക്രിസ്റ്റീന. ( കടപ്പാട്; ശാലോം മാഗസിൻ)
വിവാഹം ബലി മധ്യേയാണ് ആശിർവദിക്കപ്പെടുന്നത്
Read more..
വിവാഹം ബലി മധ്യേയാണ് ആശിർവദിക്കപ്പെടുന്നത്. വിശുദ്ധ ബലിയിൽ ആരംഭിച്ച വിവാഹ ജീവിതം കുടുംബത്തിൽ തുടരുന്നതാണ് വിശുദ്ധ കുർബാന. കുടുംബങ്ങളുടെ അടിത്തറകൾ ഇളകുന്നത് കൂദാശകൾ കുറയുമ്പോഴാണ്. ശരീരം കൊടുത്ത സ്നേഹിക്കുമ്പോൾ ഭാര്യയും ഭർത്താവും കുർബാന ആവുകയാണ്. മക്കൾക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി വെയിലേൽക്കുമ്പോൾ, വിയർപ്പൊഴുക്കുമ്പോൾ, മുറിയപ്പെടുമ്പോൾ, വീഴുമ്പോൾ, അപമാനിക്കപ്പെടുമ്പോൾ, ഒറ്റപ്പെടുമ്പോൾ, അവർ കുർബാന യാവുകയാണ്. സ്നേഹം പ്രകടിപ്പിക്കുമ്പോൾ, ഒരുമിച്ചിരിക്കുമ്പോൾ, കൂടെ ആയിരിക്കുമ്പോൾ മാതാപിതാക്കന്മാർ, മക്കൾ കുടുംബത്തിൽ കുർബാന ആവുകയാണ്. ഈ ഒരു അർത്ഥത്തിലാണ് ക്രൈസ്തവ പാരമ്പര്യത്തിൽ ഒരു സ്ത്രീ മരിച്ചു കഴിയുമ്പോൾ അവരുടെ താലി നേർച്ചപ്പെട്ടിയിൽ ഇടുകയും താലിയെടുത്ത് സ്വർണ്ണം കാസയിൽ പൂശുകയും ചെയ്യുന്നു. ഇതിൻ്റെയർത്ഥം അൾത്താരയിൽ ആരംഭിച്ച ബലിജീവിതം; കുടുംബത്തിൽ തുടർന്ന് അൾത്താരയിൽ സമർപ്പിക്കപ്പെടുകയാണ്.
വിശുദ്ധ ബലിയർപ്പണം എന്ന് പറയുന്നത് സ്വർഗ്ഗീയ ആരാധനയുടെ ഭൂമിയിലെ അർപ്പണമാണ്.
Read more..
വിശുദ്ധ ബലിയർപ്പണം എന്ന് പറയുന്നത് സ്വർഗ്ഗീയ ആരാധനയുടെ ഭൂമിയിലെ അർപ്പണമാണ്. സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന നിമിഷമാണ്. സ്വർഗ്ഗത്തിലെ മാലാഖമാരോട് ചേർന്ന് ദൈവത്തിന് അർപ്പിക്കുന്ന പരമമായ ആരാധനയുടെ ഭൂമിയിലെ ഒരു ക്ഷണക്കാഴ്ചയാണ് വിശുദ്ധ കുർബാന. ഒരു വ്യക്തിയുടെ ആത്മീയ, വ്യക്തിജീവിതത്തെ, സ്വർഗീയ ചിന്തകളുമായി ചേർക്കുന്നത്, നിങ്ങളുടെ ചിന്തകൾ ഉന്നതങ്ങളിലേക്ക് ഉയർത്തുക, സ്വർഗത്തെക്കുറിച്ച് ധ്യാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ വിശുദ്ധ ബലിയർപ്പണവും. സ്വർഗ്ഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ നിരവധി ആയിട്ട് വിശുദ്ധ ബലിയർപ്പണത്തിൽ കാണാനായിട്ട് പറ്റും. സ്വർഗ്ഗരാജ്യത്തിൽ സകല വിശുദ്ധരോടും ഒന്നിച്ച് സ്തുതിക്കാനുള്ള ആഗ്രഹം, നല്ല കള്ളനോടൊപ്പം സ്വർഗ്ഗത്തിൽ കർത്താവിനെ കാണാനുള്ള ആഗ്രഹം, സ്വർഗത്തിൽ സകല വിശുദ്ധരോടൊത്ത് സന്നിഹിതരാകാനുള്ള ആഗ്രഹം, മാലാഖമാരുടെയും, വിശുദ്ധരുടെയും, മരിച്ച വിശ്വാസികളുടെയും അനുസ്മരണങ്ങൾ ഇതാണ് ഓർമിപ്പിക്കുന്നത്. സ്വർഗ്ഗം സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ, ആവർത്തിച്ചുള്ള അനുസ്മരണങ്ങൾ ജീവിതത്തെ ശക്തിപ്പെടുത്തുന്നതാണ്. യാത്രകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഓരോ വിശുദ്ധ കുർബാനയും. യുഗാന്ത പ്രതീക്ഷകളെ ശക്തമാക്കുന്നതാണ്, സ്വർഗം സ്വന്തമാക്കാനുള്ള ആഗ്രഹം ഉറപ്പിക്കുന്നതാണ് ഈ ഒരു ഓർമ്മപ്പെടുത്തലുകൾ. നിരവധി സഹനങ്ങളെ, വേദനകളെ സ്വർഗരാജ്യത്തെ പ്രതി ഒന്നുമല്ലാതായി കരുതാൻ സഹായിക്കുന്നതാണ് വിശുദ്ധ ബലിയർപ്പണം. വിശുദ്ധ കൊച്ചുത്രേസ്യാ പറയും, സ്വർഗ്ഗം ദർശിക്കുമ്പോൾ ഭൂമി എത്ര ദുർഭഗമായി കാണപ്പെടുന്നു.